
പാരീസ്: ഫ്രാൻസില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്ന ഈ മാസം നാലുമുതല്‍ വിദ്യാര്‍ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ച് സ്‌കൂളുകളില്‍ വരാൻ പാടില്ലെന്നു വിദ്യാഭ്യാസമന്ത്രി ഗബ്രിയേല്‍ അത്തല്‍ അറിയിച്ചു.
ശരീരം മുഴുവൻ മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കുണ്ടാകുമെന്ന് കഴിഞ്ഞ ഞായറാഴ്‌ചയാണ് ആദ്യം അറിയിപ്പുണ്ടായത്. തീവ്ര ഇടതുപക്ഷ പാര്‍ട്ടികള്‍ പുതിയ നിയമത്തിന് എതിരേ രംഗത്തു വന്നിട്ടുണ്ട്.
ഈ വിഷയത്തില്‍ സംശയങ്ങളുള്ളവര്‍ക്ക് സ്‌കൂളുകളിലെത്തി വിശദീകരണം തേടാവുന്നതാണ്. സ്‌കൂള്‍ അധികൃതരെ ഇക്കാര്യങ്ങളില്‍ ബോധവത്കരിക്കുന്നതിന് കൈപ്പുസ്തകം തയാറാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കുള്ള കത്തുകളും സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കും. മതേതരത്വം റിപ്പബ്ലിക്കിന്‍റെ മൗലികമായ ഒരു മൂല്യമാണെന്ന് മന്ത്രി അനുസ്മരിപ്പിച്ചു.
2004 മാര്‍ച്ച് 15ന് പാര്‍ലമെണ്ട് പാസാക്കിയ ഒരു നിയമമനുസരിച്ച് മതപരമായ അടയാളങ്ങളോ വേഷവിധാനങ്ങളോ സ്‌കൂളുകളില്‍ ധരിക്കുന്നത് അനുവദനീയമല്ല. ഈ നിയമത്തിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിലക്ക്.
