
ന്യൂഡൽഹി: എൻഡിഎയ്ക്ക് ചരിത്ര വിജയം സ്വന്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വർഷം ചെയ്‌ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ അദ്ദേഹം എക്സിൽ കുറിച്ചു. ഈ വാത്സല്യത്തിനു ജനതാ ജനാർദ്ദനെ വണങ്ങുന്നതായും അദ്ദേഹം കുറിച്ചു.
കുറിപ്പ്:
‘തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ നേട്ടം.
ഈ വാത്സല്യത്തിന് ഞാൻ ജനതാ ജനാർദനെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തിൽ ചെയ്‌ത നല്ല പ്രവർത്തനങ്ങൾ ഞങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു.

ബി.ജെ.പിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്‌തഎല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. അവരുടെ അസാധാരണമായ പരിശ്രമങ്ങളെക്കുറിച്ചു പറയാൻ എനിക്കു വാക്കുകൾ തികയുന്നില്ല’- മോദി വ്യക്തമാക്കി.
ആഘോഷങ്ങൾ
ഡൽഹിയിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്തിന് പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. നഗരത്തിലുടനീളം മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചും ബി.ജെ.പി നേതാക്കളും പ്രവർത്തകരും ആഘോഷിച്ചു.
മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി. 293 സീറ്റുകൾ നേടി അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ് എൻ.ഡി.എ സഖ്യം.
ഡൽഹിയിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ മുന്നേറി. മുതിർന്ന ബി.ജെ.പി നേതാവ് സുഷമ സ്വരാജിൻ്റെ മകൾ ബൻസൂരി സ്വരാജ് ബൻസുരി സ്വരാജ് വലിയ ഭൂരിപക്ഷത്തോടെ മുന്നേറി. ആംആദ്‌മി പാർട്ടി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചെങ്കിലും പ്രതീക്ഷകളൊക്കെ തകിടം മറിയുന്ന അവസ്ഥയാണ് ഉണ്ടായത്.
