
കോട്ടയം: മത വിദ്വേഷ പരാമർശം നടത്തി കേസിൽ അകപ്പെട്ട് റിമാന്‍റിലായ പി.സി ജോർജ് ആശുപത്രിയിൽ. ഇ.സി.ജി വേരിയേഷനെ തുടർന്നാണ് പി.സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. ചാനൽ ചർച്ചയിൽ നടത്തിയ മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി ജോർജിനെ ഇന്നലെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് കോടതി റിമാൻഡ് ചെയ്തത്. എന്നാൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പരിശോധനയിൽ ഇ.സി.ജി വേരിയേഷൻ കാണിച്ചു ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് പി.സി ജോർജിനെ റിമാൻഡ് ചെയ്തിട്ടുള്ളത്. എന്നാൽ ജയിലിൽ പോകാതിരിക്കാനുള്ള നാടകമാണ് പി.സി നടത്തുന്നതെന്ന ആരോപണവും ഉയരുകയാണ്.
