
ഓരോ തവണയും കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ ഉറ്റുനോക്കുന്ന ഒന്നുണ്ട്-നികുതി. നികുതി ഘടനയിലെ മാറ്റങ്ങൾ, ഇളവുകൾ, ആദായ നികുതി സ്ലാബുകളിലെ വ്യത്യാസം എന്നിവയെല്ലാം നമ്മുടെ സാമ്പത്തിക നിലയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്.എന്നാൽ എത്ര നികുതി കൂടിയാലും കുറച്ചാലും അതൊന്നും പ്രശ്നമേ അല്ലാത്ത ഒരു സംസ്ഥാനം നമ്മുടെ നാട്ടിലുണ്ട്. ഇവിടെയുള്ളവർ ആദായനികുതി അടയ്‌ക്കേണ്ടതില്ല എന്നതാണ് ഇതിന് കാരണം.സിക്കിമാണ് ആ സംസ്ഥാനം.

സിക്കിമിലെ ഏതാണ്ട് 6.74 ലക്ഷം വരുന്ന ജനതയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട. സിക്കിമില്‍ ഇപ്പോഴും 1948ലെ സിക്കിം ആദായ നികുതി സംവിധാനമാണ് തുടരുന്നത്. അതിനാല്‍ തന്നെ സിക്കിമിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന് ആദായനികുതി നല്‍കേണ്ടതില്ല. 2008ല്‍ സിക്കിമിലെ നികുതി നിയമങ്ങള്‍ അസാധുവാക്കുകയും സെക്ഷന്‍ 10 (26AAA) പ്രകാരം സംസ്ഥാനത്തെ ജനങ്ങളെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ മറ്റെല്ലാ ജനങ്ങള്‍ക്കും നിര്‍ബന്ധമായ പാന്‍ കാര്‍ഡും സിക്കിം ജനതയ്ക്ക് ആവശ്യമില്ല. നേരത്തെ വിപണി നിയന്ത്രകരായ സെബിയും മ്യൂച്വല്‍ ഫണ്ടുകളിലെയും ഓഹരി വിപണികളിലെയും നിക്ഷേപങ്ങള്‍ക്ക് സിക്കുമുകാര്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
