
കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി.

പനി കടുത്തിട്ടും വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് ശക്തമായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ചികിത്സ നൽകേണ്ടതില്ല, പകരം മതപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടത് നാട്ടുകാർ ചൂണ്ടിക്കാട്ടി.
