
കേരളത്തിൽ അടുത്ത കാലത്തായി മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാത്ത ക്രൂരത തുടര്‍ക്കഥയാവുകയാകുന്നു. മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിൻ്റെ വീടിന് മുന്നില്‍ തള്ളി.

മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രൻ്റെ വീടിന് മുന്നിലാണ് മിണ്ടാപ്രാണികളെ കൊലപ്പെടുത്തി തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിൻ്റെ വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്.
തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രന്‍ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് വാതില്‍പ്പടിയില്‍ രണ്ട് പൂച്ചകളുടെ ദാരുണ അവസ്ഥ കണ്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തൻ്റെ മക്കള്‍ നിലവിളിച്ചെന്നും ചന്ദ്രന്‍ പറയുന്നു. ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിൻ്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയത് എന്ന കാര്യത്തില്‍ സംശയമുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.
