
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിന് പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. തങ്ങളുടെ ശക്തി മനസിലായതോടെ ഇരുപാര്‍ട്ടികളും അതിശക്തമായ വിലപേശലിനാണ് തയാറെടുക്കുന്നത്.
ബുധനാഴ്‌ച ഡല്‍ഹിയില്‍ എന്‍.ഡി.എ യോഗവും ഇന്ത്യ മുന്നണി യോഗവും ഉണ്ട്. ബിഹാറില്‍ നിന്ന് ഒര് വിമാനത്തിലാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.എല്‍.ഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിക്ക് പുറപ്പെട്ടത്. നിതീഷ് എന്‍.ഡി.എ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യയോഗത്തിനും ആണ് എത്തുന്നത്.
എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കുമെന്നും നിതീഷും ചന്ദ്രബാബു നായിഡുവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കം വലിയ ഉപാധികളോടെ ആണ് നായിഡുവിൻ്റെ യാത്ര. ഇതുകൂടാതെ, ടി.ഡി.പിക്കും ജനസേവ പാര്‍ട്ടിക്കും സുപ്രധാന വകുപ്പുകള്‍, എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം എന്നിവയാണ് നായിഡു മുന്നോട്ടു വയ്ക്കുന്ന ചില ഉപാധികള്‍. നിതീഷാകട്ടെ തൻ്റെ ആവശ്യങ്ങള്‍ യോഗത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന നിലപാടിലാണ്.

ഉപപ്രധാനമന്ത്രി പദം അടക്കം ആവശ്യങ്ങളാണ് നിതീഷ് മുന്നോട്ടു വയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കെ.സി വേണുഗോപാല്‍, കര്‍ണാടകയില്‍ നിന്ന് ഡി.കെ ശിവകുമാര്‍ എന്നിവരടക്കം കോണ്‍ഗ്രസ് നേതാക്കളാണ് ടി.ഡി.പി, ജെ.ഡി.യു നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്.
അതേസമയം, നിതീഷുമായും നായിഡുവുമായും അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇന്നത്തെ എന്‍.ഡി.എ യോഗത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിന് അനുസൃതമായിരിക്കും ഇരുപാര്‍ട്ടികളുടേയും രാഷ്ട്രീയ നീക്കങ്ങള്‍.
ആന്ധ്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ടി.ഡി.പി, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 16 ലോക്‌സഭാ സീറ്റുകളിലാണ് ടി.ഡി.പി വിജയിച്ചത്. ബി.ജെ.പി മൂന്ന് സീറ്റിലും വിജയിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നാല് സീറ്റിലാണ് ജയിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ 132 സീറ്റാണ് തെലുങ്കുദേശം പാര്‍ട്ടി നേടിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ ഒതുങ്ങി. പവന്‍ കല്യാണിൻ്റെ ജനസേന പാര്‍ട്ടി 20 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി ഏഴ് സീറ്റ് നേടി. ബിഹാറില്‍ ജനതാദള്‍ 12 സീറ്റിലാണ് വിജയിച്ചത്. ബി.ജെ.പിയും 12 സീറ്റുകളില്‍ വിജയിച്ചു.
