
കാസർകോട്: ആൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മുസ്ലീംലീഗ് നേതാവിനെ പിടികൂടാനാകാതെ പൊലീസ്. പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗം കൂടിയായ മുസ്ലീംലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പസിഡന്‍റുമായ പൊവ്വൽ സ്വദേശി എസ്.എം മുഹമ്മദ് കുഞ്ഞി(55) ഒളിവിൽ പോയത്. ആഡൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ മറ്റൊരു യുവാവും പ്രതിയാണ്.
പതിനാറ് വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ഏപ്രിൽ 11നാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. രാത്രി പത്തരയോടെ വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽ വെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്.

ഈ വിവരം പിന്നീട് ആൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ആൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്. ആഡൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പോക്സോ കേസിൽ ഉൾപ്പെട്ട മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് വാർഡ് അംഗമെന്ന സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
