
കൊച്ചി: എം.എസ്.സി എല്‍സ-3 കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കോടതി. കപ്പൽ കമ്പനിക്കെതിരെ കോടതിയിൽ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടില്‍ എം.എസ്.സിയുടെ കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഴിഞ്ഞത്തുള്ള എം.എസ്.സിയുടെ അകിറ്റെറ്റ-2 എന്ന കപ്പലിനെ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞു. പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെ ഉത്തരവ്. കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാർ സൂചിപ്പിച്ചത്. അപകടം സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ബാധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിൻ്റെ ഹര്‍ജിയില്‍ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം. കഴിഞ്ഞ മെയ് 25നായിരുന്നു കേരള തീരത്തിനോട് ചേർന്നുള്ള കപ്പൽ ചാലിൽ എംഎസ്‌സി എല്‍സ ത്രീ അപകടത്തിൽപെട്ടത്.
