
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മുപ്പതുകാരൻ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യു.എ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്.
ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യ രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞ ദിവസം തൃശൂർ പുന്നയൂരിൽ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണ് യുവാവിൽ സ്ഥിരീകരിച്ചത്. 20 പേർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ചുവെക്കരുതെന്നും എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് തുറന്നിട്ടുണ്ടെന്നും കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 21 നാണ് യുവാവ് യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ച സ്ഥിതി മോശമായതിന് പിന്നാലെ ശനിയാഴ്‌ച മരണം സംഭവിച്ചു.

യുവാവ് മരിച്ചതിന് പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തു വെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സ്രവസാമ്പിൾ പരിശോധനയിലും പുണെ വൈറോളജി ലാബിലെ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.
