
നെക്രാജെ (കാസർകോട്): പുണ്ടൂർ മുഹ്യദ്ധീൻ ജുമാ മസ്‌ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റിന് തുടക്കമായി. “ഇഷ്‌ഖേ മദീന 2k22” എന്ന പേരിൽ മൂന്ന് ദിവങ്ങളിലായി വിപുലമായ പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. കോവിഡ് കാരണം രണ്ട് വർഷമായി നിലച്ചുപോയ പരിപാടികൾക്കാണ് ഇതോടെ പുതു ജീവൻ വെക്കുന്നത്.

വെള്ളിയാഴ്ച്ച ജുമു അക്ക് ശേഷം ജമാഅത്ത് പ്രസിഡന്റ അബൂബക്കർ കടപ്പ് പതാക ഉയർത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ജമാഅത്ത് ഖത്തീബ് നാലകത്ത് അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മദ്രസ അദ്ധ്യാപകൻ അബ്ദുല്ല ഫൈസി, ജമാഅത് സെക്രട്ടറി അസൈനാർ ഫൈസിയും മറ്റു കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമടക്കം നിരവധിപേർ ചടങ്ങിൽ പങ്കടുത്തു.

വെള്ളിയാഴ്ച രാത്രി സ്ഥലം ഖത്തീബ് “ഹുബ്ബുറസൂൽ” എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. ബുർദ്ധ ആലാപനവും സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാർത്ഥനക്കും ശേഷം സമ്മാന വിതരണം നടക്കും.

ഞായറാഴ്ച്ച മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും മഹല്ല് നിവാസികളും ചേർന്ന നബിദിന റാലി നടക്കും.

അബ്ദുൽ അസീസ് മൗലവിയുടെ നേതൃത്വത്തിൽ മദ്രസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സ്കൗട്ട് പരേഡ് റാലിയിലെ മുഖ്യ ആകർഷണമാണെന്ന് പ്രധാനാദ്ധ്യാപകൻ ഇഹ്‌സാൻ അസ്ഹരി പറഞ്ഞു. റാലിക്ക് ശേഷം മൗലിദ് പാരായണവും അന്നദാനവും നൽകുന്നതോടെ പരിപാടിക്ക് സമാപനമാകുമെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് 5 ആം വാർഡും കാറഡുക്ക ഗ്രാമ പഞ്ചായത്ത് 15 ആം വാർഡും അതിർത്തി പങ്കിടുന്ന പ്രദേശമാണ് പുണ്ടൂർ.

