
“അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷന്‍ ലൈഫ്”- സ്വന്തം വിവാഹ ജീവിതത്തെ കുറിച്ച് ഒറ്റവരിയില്‍ പ്രതാപ് പോത്തന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. രണ്ടുപ്രാവശ്യം വിവാഹിതനായെങ്കിലും അവ രണ്ടും വേര്‍പിരിയലില്‍ കലാശിച്ചു. തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു. പിന്നീട് ചലച്ചിത്രതാരം ശരത്കുമാറിനെ രാധിക വിവാഹം ചെയ്തു.
പ്രതാപും മറ്റൊരു വിവാഹം ചെയ്തെങ്കിലും 2012ല്‍ അതും വേര്‍പിരിഞ്ഞു. അമല സത്യനാഥുമായുള്ള ആ വിവാഹത്തില്‍ പ്രതാപിന് കേയ എന്നൊരു മകളുണ്ട്. പ്രതാപ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു രാധിക. ‘മീണ്ടും ഒരു കാതല്‍ കഥൈ’ എന്ന ചിത്രത്തിൻ്റെ നിര്‍മാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹം ചെയ്യാമെന്ന തീരുമാനത്തി ൽ എത്തിയതും.

“എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാര്‍ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്‌തതെന്ന് അവര്‍ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആള്‍ക്കാരും സഹകരിച്ചില്ല. ഞങ്ങള്‍ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങള്‍ക്കു കുട്ടികളുണ്ടായില്ല. രണ്ടുവര്‍ഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവില്‍ വേര്‍പിരിഞ്ഞു. ആ ബന്ധം തകര്‍ന്നതില്‍ ഞങ്ങള്‍ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങള്‍ക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,” രാധികയുമായുള്ള വിവാഹത്തെ കുറിച്ച് പ്രതാപ് പോത്തന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

“വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്. അതില്‍ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാല്‍ എന്തൊരു ബോറാണ്,” പിന്നീടൊരിക്കല്‍ വിവാഹ ജീവിതത്തെക്കുറിച്ച് പ്രതാപ് പോത്തന്‍ പറഞ്ഞു. ജീവിതത്തില്‍ പ്രതാപ് പോത്തനെ ഏറ്റവുമധികം സ്വാധീനിച്ച സ്‌ത്രീ അമ്മയായിരുന്നു. പ്രതാപിൻ്റെ ഇരുപത്തൊന്‍പതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താന്‍ തീര്‍ത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്.

“ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പപ്പ പാര്‍ട്ടിക്കാലത്ത് ഒളിവിലായിരുന്നപ്പോഴും, പപ്പയുടെ മരണശേഷവും പ്രശ്നങ്ങളൊന്നും അറിയിക്കാതെയാണ് മമ്മി ഞങ്ങളെ വളര്‍ത്തിയത്. നഷ്‌ടപ്പെട്ടതെല്ലാം നേടിയെടുക്കാന്‍ മമ്മിയാണ് കേസിന് പോയത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേസ് വിജയിക്കുകയും ചെയ്‌തു. ആ വിധി തീര്‍ച്ചയായും മമ്മിയുടെ മാത്രം വിജയമായിരുന്നു. എൻ്റെ കലാപരമായ കഴിവുകള്‍ക്ക് പ്രോല്‍സാഹനം തന്നയാള്‍ മമ്മി മാത്രമായിരുന്നു. മമ്മി നന്നായി പിയാനോ വായിച്ചിരുന്നു.
രുചികരമായി പാചകം ചെയ്യാന്‍ മമ്മിക്ക് അറിയാമായിരുന്നു. വര്‍ണ്ണ തയ്യലുകളെല്ലാം വശമായിരുന്നു. മമ്മി മരിച്ചതോടെ ഞാന്‍ തീര്‍ത്തും അനാഥനാവുകായിരുന്നു,” പ്രതാപ് പോത്തൻ്റെ വാക്കുകള്‍ ഇങ്ങനെയൊക്കെ ആണ്.
