

കാഞ്ഞങ്ങാട്: മടിയൻ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തിരുസന്നിധിയിലെ നവീകരണ പ്രവർത്തനങ്ങളിൽ ഷാർജയിലെ റോളയിൽ ജോലി ചെയ്തിരുന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറെ ഗോപുര നടയിലെ കട്ടിലയും വാതിലും പിത്തള പൊതിയുന്ന ജോലി പൂർണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായുള്ള ഫണ്ട് ഏല്പിക്കൽ ചടങ്ങ് ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ വെച്ച് നടന്നു. ശില്പി വി.വി രാധാകൃഷ്ണൻ കുഞ്ഞിമംഗലം പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് എ.വി മോഹനനിൽ നിന്നും തുക ഏറ്റുവാങ്ങി. കൂടാതെ ക്ഷേത്രത്തിലെ കലശോത്സവത്തിന് തിരുവായുധങ്ങൾ എഴുന്നള്ളിച്ച് വെക്കുന്ന തറ പൂർണമായും പിച്ചള പൊതിയുന്നതിനുള്ള തുക കാരാക്കോട് തൊണ്ട്യൻ വീട്ടിൽ കമലാക്ഷി രാജൻ ക്ഷേത്ര തിരുസന്നിധിയിൽവച്ച് ശില്പിയെ ഏൽപ്പിച്ചു. എ.വി ബാലകൃഷ്ണൻ മടിയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം ജയദേവൻ, ട്രസ്റ്റി മെമ്പർ എൻ.വി ബേബി രാജ്, വി.നാരായണൻ, നവീകരണ കമ്മിറ്റി വൈസ് ചെയർമാൻ തോക്കാനം ഗോപാലൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ, ബാബു മയൂരി പ്രവാസി സംഘടന പ്രതിനിധികളായ ഏരോൽ കുഞ്ഞിക്കണ്ണൻ, ഭരതൻ എം.പുല്ലൂർ തമ്പാൻ കുരിക്കൾ, ടി.വി കൃഷ്ണൻ, പി.വി കുഞ്ഞിക്കണ്ണൻ, ദാമോദരൻ വേലാശ്വരം, ടി.വി ശശികുമാർ, സത്യ കഴകം മടിയൻ കണ്ണച്ചൻ വീട് സെക്രട്ടറി ശ്രീജിത്ത് കുഞ്ഞി വീട് എന്നിവർ പങ്കെടുത്തു. അച്യുതൻ മടിയൻ സ്വാഗതം പറഞ്ഞു.
