മൂലമറ്റം കാഞ്ഞാര്‍ ഉരുള്‍പൊട്ടല്‍; അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു, കനത്ത മഴ തുടരുന്നു, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

  • Post category:Kerala / news / obitury
  • Reading time:2 mins read
You are currently viewing മൂലമറ്റം കാഞ്ഞാര്‍ ഉരുള്‍പൊട്ടല്‍; അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു, കനത്ത മഴ തുടരുന്നു, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തൊടുപുഴ / ഇടുക്കി: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുൾ പൊട്ടലിൽ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഉരുൽപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമൻ്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, ഭാര്യ ജയ, സോമൻ്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്.

തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ദേവനന്ദുവിൻ്റെയും ഷിമയുടേയും കണ്ടെത്തി.

പിന്നീടാണ് സോമൻ്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

സംഗമം കവലയ്ക്ക് സമീപം പുലര്‍ച്ചെ മൂന്നരയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചലിലും വീടിരുന്ന പ്രദേശം ആകെ ഒലിച്ചുപോയി. രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെ അല്‍പം ശമിച്ചിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. റവന്യൂ വകുപ്പും സ്ഥലത്തെത്തി. തെരച്ചിലിനായി തൃശൂരിൽ നിന്നും എന്‍.ഡി.ആര്‍.എഫ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയും, ലക്ഷദ്വീപ് തീരത്ത് ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ചൊവ്വാഴ്‌ച കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും മഞ്ഞ അലര്‍ട്ടാണ്. 30വരെ കന്യാകുമാരി തീരം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മീന്‍പിടിത്തത്തിന് പോകരുതെന്നും നിർദേശമുണ്ട്.

0Shares