
കോഴിക്കോട്: കേരളത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കും എന്ന് ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസ്. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ.വി തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും തനിക്ക് അടുത്ത ബന്ധമാണുള്ളത് എന്നും കെ.വി തോമസ് അവകാശപ്പെട്ടു.
അതുകൊണ്ട് തന്നെ ഇത് കേരളത്തിന് ഗുണപരമായിരിക്കും എന്നും കെ.വി തോമസ് വ്യക്തമാക്കി. നരേന്ദ്രമോദിയുമായി അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ തൊട്ടുള്ള ബന്ധമാണ് എന്നാണ് കെ.വി തോമസ് പറയുന്നത്. അതോടൊപ്പം വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിയുമായി മൂന്ന് പതിറ്റാണ്ടായി നല്ല അടുപ്പമാണ് ഉള്ളത് എന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
പാഴ്‌ചെലവാകില്ല
അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യതയുണ്ട് എന്നും അതിനായി താന്‍ പ്രവര്‍ത്തിക്കും എന്നും കെ.വി തോമസ് വ്യക്തമാക്കി.

തൻ്റെ നിയമനം കാരണം സംസ്ഥാനത്തിന് പാഴ് ചിലവുകള്‍ ഉണ്ടാകില്ല എന്നും കെ.വി തോമസ് പറഞ്ഞു. നേരത്തെ സി.പി.എം മുന്‍ എം.പി എ.സമ്പത്തായിരുന്നു ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്നത്.
കോണ്‍ഗ്രസ് വിട്ട് ഇടതിനൊപ്പം
മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് അടുത്തിടെ ആണ് ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിനോട് ചേര്‍ന്ന് സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് കൊണ്ടാണ് കെ.വി തോമസ് തൻ്റെ ഇടത് ആഭിമുഖ്യം വെളിപ്പെടുത്തിയത്. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടിയും കെ.വി തോമസ് എത്തിയിരുന്നു.
എട്ട് മാസത്തിനുള്ളില്‍ പുതിയ പദവി
ഇതിന് പിന്നാലെ ആണ് കെ.വി തോമസിനെ സംസ്ഥാന സര്‍ക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് കെ.വി തോമസിൻ്റെ കാബിനറ്റ് റാങ്കോടെയുള്ള നിയമനം അംഗീകരിച്ചത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം മൂലം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് കെ.വി തോമസിന് ക്യാബിനറ്റ് റാങ്കോടെ ഉള്ള നിയമനം ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ദല്‍ഹിയില്‍ മുന്‍പരിചയം
മന്ത്രിയായും എം.പിയായും ദീര്‍ഘകാലം ദല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് കെ.വി തോമസ്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വലിയ ബന്ധം കെ.വി തോമസിന് ഉണ്ട്. ഇത് സംസ്ഥാനത്തിന് ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തിലാണ് നിയമനം നല്‍കിയത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
