
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് വേണ്ടി പണം ചിലവഴിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കെ കെ രമ. പ്രതികൾ സുപ്രീംകോടതി വരെ പോയി, അതിന് എവിടെ നിന്ന് പണം ലഭിക്കുന്നു എന്നും കെ കെ രമ എം.എൽ.എ പറഞ്ഞു. സർക്കാർ നടപടി ചോദ്യംചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സർക്കാർ മുഖം രക്ഷിക്കുകയാണെന്നും കെ കെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി പി ചന്ദ്രശേഖരന്റേത്. ആ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവിന് നീക്കം നടത്തിയത് ഗൗരവകരമായ സംഭവമാണ്. വിഷയത്തിൽ തന്റെ മൊഴി എടുത്ത പോലീസുകാരെ സ്ഥലം മാറ്റുകയാണ് ചെയ്തത്. അവർ എന്തു ചെയ്തിട്ടാണ് സ്ഥലം മാറ്റിയത് കെ.കെ രമ ചോദിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിന് എതിരെ വലിയ വിമർശനമാണ് സർക്കാരിനെതിരെ ഉയർന്നത്. അതോടെ പ്രതികളെ വിട്ടയക്കില്ലെന്ന ജയിൽ മേധാവിയുടെ നിർദേശം വന്നു. സംഭവം വിവാദമായപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ പിൻവലിഞ്ഞു.
