
ലോക്ഡൗണിനെ തുടർന്ന് മീന്‍പിടുത്ത തുറമുഖങ്ങള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ മത്സ്യ മേഖല കൂടുതല്‍ പ്രതിസന്ധിയിൽ. ഇതോടെ വിപണികളില്‍ മത്സ്യത്തിന് ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധ കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കടലില്‍ മീൻ കുറവായത് മീന്‍പിടുത്ത മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. അയല, മത്തി തുടങ്ങി മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയും നിലവിലുണ്ട്. ഇതിനിടെയാണ് കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായത്. ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ മത്സ്യമേഖല സ്തംഭിച്ചു.
കൂടാതെ മത്സ്യം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു. മിക്കവരും വായ്പയെടുത്താണ് ബോട്ടുകളും വള്ളങ്ങളുമെല്ലാം വാങ്ങിയിരിക്കുന്നത്. തിരിച്ചടവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് മൽസ്യത്തൊഴിലാളികള്‍. അനുബന്ധ മേഖലയിലുള്ളവരുടെ സ്ഥിതിയും മോശമാണ്.
