
കാസർഗോഡ്: ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കാസറഗോഡ് ജില്ല സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ജില്ലാ കളക്ടര്‍അർജുൻ പാണ്ഡ്യൻ ഐ.എ.എസ് പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കും. പോളിങ് ദിനത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നൽകിയിട്ടുണ്ട്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ദിവസം കൂടുതല്‍ വി.എഫ്.സി കള്‍ സജ്ജീകരിക്കുമെന്നും ജില്ലയിലെ മുഴുവന്‍ ആളുകളും തിരഞ്ഞെടുപ്പ പ്രക്രിയയയില്‍ പങ്കാളികളായി വോട്ട് രേഖപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ IAS.
പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ ഫോൺ അനുവദനീയമല്ലാത്തതിനാല്‍ എല്ലാ ബൂത്തുകളിലും മൊബൈല്‍ വെക്കാനുള്ള പൗച്ചുകള്‍ ക്രമീകരിക്കും ബൂത്തിനുള്ളിലും പുറത്തും ക്യാമറയോടു കൂടിയ വെബ്കാസ്റ്റിംഗ് സംവിധാനം ആണ് ഉണ്ടാവുക. സ്ത്രീകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയില്‍ ഉണ്ട്. 20% റിസേര്‍വോടെ 5504 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്. ഇതില്‍ 60% സ്ത്രീകളാണ്. ജില്ലയില്‍ 116 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു: പോളിംഗ് ദിനത്തിന് 72 മണിക്കൂര്‍ സമയത്ത് അതീവ ജാഗ്രത പാലിച്ചാണ് പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അനിഷ്ട സംഭവങ്ങളില്‍ പ്രതികരിക്കുന്നതിന് ക്വിക്ക് റെസ്‌പോണ്‌സ് സ്‌കീം പ്രവര്ത്തിക്കുന്നുണ്ട്. ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ് കമ്പനി ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരുടെ 780 ഉദ്യോഗസ്ഥരെ വിനിയോഗിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര സേനയും ബി.എസ്.എഫ് കമ്പനിയും അടക്കം 16 കമ്പനി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ വിവിധ പ്രദേശങ്ങളില് റൂട്ട് മാര്‍ച്ച് നടത്തിയിട്ടുണ്ട്.
