
കാസർകോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പട്ടവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. നിരീക്ഷണത്തില്‍ ഉള്ളവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി സഞ്ചാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ പ്രത്യേകം സജ്ജമാക്കുന്ന കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്കും മാറ്റും.

കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ബല്ല ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് ഇവര്‍ക്ക് വേണ്ടി പ്രത്യേക കൊറോണ കണ്‍ട്രോള്‍ സെല്ലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം.
കുടുംബാംഗങ്ങളുമായി പോലും യാതൊരു സമ്പര്‍ക്കവും പാടില്ല. എന്നാല്‍ പലരും ഇത് അവഗണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെയും പ്രത്യേകം സജ്ജമാക്കുന്ന കോറോണ സെൻ്ററിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
