
കാസര്‍കോട്: ജില്ലയിൽ കോവിഡ്-19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലേർപ്പെട്ടവരും നിർബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. രാംദാസ് അഭ്യർത്ഥിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടുതൽ സ്രവപരിശോധന നടത്തിവരുന്നുണ്ട്. ഇതേവരെ കോവിഡ്-19 പരിശോധന നാല് ലക്ഷം കവിഞ്ഞു

കോവിഡ്-19 കേസുകൾ കൂടിയ അവസാന ആഴ്ച 15643 പേരുടെ സ്രവപരിശോധന നടത്തിയിട്ടുണ്ട്. ജില്ലയിൽ നാളിതുവരെയായി 402521 പേരെ കോവിഡ്-19 പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിൽ 167955 ആർടിപിസിആറും 231475 ആന്റിജൻ ടെസ്റ്റും 940 ആന്റി ബോഡി ടെസ്റ്റും 2151 ട്രൂനാറ്റടെസ്റ്റുമാണ് നടത്തിയത്.
കോവിഡ്-19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
മൂക്കും വായും മറയുന്ന വിധത്തിൽ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കേണ്ടതാണ്. ആളുകൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കേണ്ടതാണ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. മതിയായ കാരണങ്ങളില്ലെങ്കിൽ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്. ഇ-സഞ്ജീവനി സേവനം പരമാവധി ഉപയോഗിക്കേണ്ടതാണ്.
