
പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ. എക്സ്പ്രസ് വേയുടെ ഭാഗമായ അണ്ടർപാസുകളുടെയും സർവീസ് റോഡുകളുടെയും സ്ഥിതി ഇപ്പോഴും മോശമാണെന്നും കർഷകർക്ക് ഇനിയും നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

8480 കോടി രൂപ ചിലവഴിച്ചാണ് പുതിയ എക്സ്പ്രസ് വേ നിർമ്മിച്ചത്. 117 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ മെയിൻ റോഡ് ആറ് വരിപ്പാതയും, സർവീസ് റോഡ് നാല് വരിപ്പാതയുമാണ്. ജെ.ഡി.എസിൻ്റെ ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്പ്രസ് വേയിലൂടെ വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

എക്സ്പ്രസ് വേയോടൊപ്പം മൈസൂരു – കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തിട്ടുണ്ട്. എക്സ്പ്രസ് വേ വന്നതോടെ 75 മിനിറ്റുകൊണ്ട് ബെംഗളുരുവിൽ നിന്ന് മൈസുരുവിലേക്ക് യാത്ര ചെയ്യാനാകും. നേരത്തെ മൂന്നു മണിക്കൂറോളം സമയമെടുത്തിരുന്നു. വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് ഇത് വലിയ സഹായമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തോളം പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.
