
കാസർകോട്: കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പ് കേസില്‍ പ്രതിയായ ശ്രുതി ചന്ദ്രശേഖരന്‍ രാഷ്ട്രീയ നേതാക്കളുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ശ്രുതിക്കെതിരെ കേസെടുക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് യുവതി ഇരകളെ വിശ്വസിപ്പിക്കുന്ന ശബ്‌ദസന്ദേശം ലഭിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ശ്രുതി ചന്ദ്രശേഖരനെതിരെ പരാതി നല്‍കിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ സന്ദേശത്തിലുണ്ട്.
പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേരെ തട്ടിപ്പിനിരയാക്കിയ ശ്രുതി ചന്ദ്രശേഖരന് വേണ്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കേസില്‍ ഇടപെട്ടെന്ന് അവകാശപ്പെടുന്നതാണ് പുറത്തു വന്നിരിക്കുന്ന ശബ്‌ദരേഖ.

ശ്രുതിയ്‌ക്കെതിരെ കേസ് എടുക്കാതിരിക്കാന്‍ ജില്ലാ സെക്രട്ടറി മുഖേന പൊലീസ് സ്റ്റേഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇരയായ യുവാവിനോട് യുവതി വെളിപ്പെടുത്തുന്നുണ്ട്.
ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ശ്രുതിക്കെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. വ്യാപകമായി തട്ടിപ്പ് നടത്തിയ ശ്രുതിക്കെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശിയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു എന്നാണ് കേസ്. ഒളിവില്‍ കഴിയുന്ന ശ്രുതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
