വിരമിക്കുന്നതിന് തലേന്ന് 65 വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച്‌ ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി, ഡല്‍ഹി ഹൈക്കോടതിയിലെ ആറാമത്തെ മുതിര്‍ന്ന ജഡ്‌ജിയായാണ് ജസ്റ്റിസ് മുക്ത ഗുപ്‌ത വിരമിച്ചത്

You are currently viewing വിരമിക്കുന്നതിന് തലേന്ന് 65 വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച്‌ ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി, ഡല്‍ഹി ഹൈക്കോടതിയിലെ ആറാമത്തെ മുതിര്‍ന്ന ജഡ്‌ജിയായാണ് ജസ്റ്റിസ് മുക്ത ഗുപ്‌ത വിരമിച്ചത്

വിരമിക്കലിന് മുമ്പുള്ള തൻ്റെ അവസാന പ്രവൃത്തി ദിവസം 65 വിധിന്യായങ്ങള്‍ പ്രസ്‌താവിച്ച്‌ ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി ജസ്റ്റിസ് മുക്ത ഗുപ്‌ത. ഇതില്‍ കൊലപാതകം, ബലാത്സംഗക്കേസിലെ അപ്പീലുകള്‍ എന്നിവ മുതല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരൻ്റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാനുള്ള അപ്പീലുകള്‍ വരെ ഉള്‍പ്പെടുന്നു. ജഡ്‌ജിയായി നീണ്ട 14 വര്‍ഷം സേവനം ചെയ്‌ത മുക്ത ഗുപ്‌ത ചൊവാഴ്‌ച വിരമിക്കുന്നത്.

കോടതി അവധിയിലായതിനാല്‍ തന്നെ, അടിയന്തിര കേസുകള്‍ മാത്രമേ സാധാരണ ഗതിയില്‍ പരിഗണിക്കേണ്ടിയിരുന്നുള്ളൂ. എന്നാല്‍ വിരമിക്കുകയായതിനാല്‍ തന്നെ, തിരക്കേറിയ ഒരു തിങ്കളാഴ്‌ചക്കാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് മുക്ത ഗുപ്‌ത അധ്യക്ഷയായിട്ടുള്ള ബെഞ്ചുകളിലെ അഭിഭാഷകര്‍ സാക്ഷ്യം വഹിച്ചത്.

ആദ്യം ജസ്റ്റിസ് മുക്ത ഗുപ്‌തയും ജസ്റ്റിസ് അനീഷ് ദയാലും അടങ്ങുന്ന ബെഞ്ച് ഒരു കൊലപാതക കേസാണ് പരിഗണിച്ചത്. 12 വയസ്സുള്ള കുട്ടിയെ മോചനദ്രവ്യം ലഭിക്കുന്നതിനായി തട്ടിക്കൊണ്ടു പോകുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്‌തതായിരുന്നു കേസ്. ഇതില്‍ പ്രതിക്ക് നേരത്തേ വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇത് ജീവപര്യന്തമായി കുറയ്ക്കണം എന്നായിരുന്നു അപ്പീല്‍. ഈ കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാൻ സാധിക്കില്ല എന്നും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തതല്ല എന്നുമാണ് കോടതി നിരീക്ഷിച്ചത്.

മറ്റൊരു കേസില്‍, ബലാത്സംഗ, കൊലപാതക കേസില്‍ പ്രതികളായ രണ്ടു പേരെ ജസ്റ്റിസ് മുക്ത ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 20 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചു. 2006ല്‍ 26കാരൻ്റെ മരണത്തിനിടയാക്കിയ കസ്റ്റഡി പീഡനക്കേസില്‍ യു.പിയിലെ അഞ്ചു പോലീസുകാരുടെ 10 വര്‍ഷത്തെ തടവു ശിക്ഷയും ഇതേ ബെഞ്ച് ശരിവച്ചു.

ഡല്‍ഹി ഹൈക്കോടതിയിലെ ആറാമത്തെ മുതിര്‍ന്ന ജഡ്‌ജിയായാണ് ജസ്റ്റിസ് മുക്ത ഗുപ്‌ത വിരമിക്കുന്നത്. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന പത്ത് ജഡ്‌ജിമാരിലെ ഏക വനിതാ സാന്നിധ്യം കൂടിയായിരുന്നു ഇവര്‍. 2009 ഒക്ടോബര്‍ 23ന് ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് മുക്ത ഗുപ്‌തയെ 2014 മെയ് 29നാണ് സ്ഥിരം ജഡ്‌ജിയായി നിയമിച്ചത്.

1961 ജൂണ്‍ 28ന് ജനിച്ച ജസ്റ്റിസ് മുക്ത ഗുപ്‌ത ഡല്‍ഹിയിലെ മോണ്ട്‌ ഫോര്‍ട്ട് സ്‌കൂളിലാണ് പഠിച്ചത്. 1980ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. ഒരു അഭിഭാഷകയെന്ന നിലയില്‍, സിവില്‍ കേസുകള്‍ മുതല്‍ ക്രിമിനല്‍ കേസുകള്‍ വരെ അവര്‍ വാദിച്ചു. അഭിഭാഷകയെന്ന നിലയില്‍, പാര്‍ലമെണ്ട്, ചെങ്കോട്ട ഷൂട്ടൗട്ട് കേസുകള്‍, ജെസീക്ക ലാല്‍ വധക്കേസ്, നൈന സാഹ്നി വധക്കേസ്, നിതീഷ് കത്താര വധക്കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഇവര്‍ ഹാജരായിട്ടുമുണ്ട്.

0Shares