
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം മൃതദേഹം നാട്ടിലെത്തിക്കാനെന്നും ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കേന്ദ്രം വിദേശത്തുള്ള മൃതദേഹം പോലും നാട്ടിലെത്തിക്കാൻ വിസമ്മതിച്ചിരുന്നു. ഇതോടെ നിരവധി പ്രവാസി കുടുംബങ്ങൾ സങ്കടത്തിലായി. യു.എ.ഇയില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിച്ചെങ്കിലും വിമാനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയച്ചു. ഈ നടപടി ഏറെ വിവാദമായി. സ്വന്തം പൗരന്മാരുടെ മൃതദേഹത്തോട് പോലും ഇന്ത്യ കരുണ കാണിക്കുന്നില്ല എന്ന ആരോപണവും ഉയർന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര നടപടിക്കെതിരെ നിരവധി പ്രവാസി സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത ഉപാധികളോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രം സമ്മതിച്ചത്.
