
ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ. വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ.പി സിറാജുദ്ദീനാണ് പിടിയിലായത്. ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ്. ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുമ്പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് സിനിമാ നിര്‍മാതാവ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീൻ്റെ വീട്ടില്‍ നോട്ടീസ് നല്‍കി. എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്‌ച സിറാജുദ്ദീന്‍ ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്‍.
