
കല്‍ക്കി കൃഷ്ണൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1 റെക്കാഡ് കളക്ഷനുമായി മുന്നേറുകയാണ്. റിലീസിൻ്റെ രണ്ടാംദിവസം ചിത്രം 150 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. 500 കോടി ബഡ്‌ജ്റ്റില്‍ നിര്‍മ്മിച്ച ചിത്രത്തിലെ താരങ്ങളുടെ വേഷവിധാനങ്ങളും ആഭരണങ്ങളും റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. സിനിമയില്‍ ഉപയോഗിച്ചവയെല്ലാം യഥാര്‍ത്ഥ ആഭരണങ്ങളാണെന്ന് മണിരത്നം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഹൈദരാബാദിലെ 150 വര്‍ഷത്തെ പാരമ്പര്യമുള്ള കിഷന്‍ദാസ് ജുവലേഴ്‌സാണ് സിനിമയിലെ കഥാപാത്രങ്ങള്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചത്. ആകെ 450 ആഭരണങ്ങളാണ് നായികമാര്‍ക്ക് ഉള്‍പ്പെടെ വേണ്ടി അണിയിച്ചൊരുക്കിയത്. ഒരു സിനിമയിലെ താരങ്ങള്‍ എല്ലാം തന്നെ യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു എന്നതും സിനിമയുടെ പ്രത്യേകതയാണ്. ഹൈദരബാദ് നിസാമിന് വേണ്ടി ആഭരണങ്ങള്‍ ചെയ്തു നല്‍കിയ പാരമ്പര്യമുള്ള സ്വര്‍ണ്ണപ്പണിക്കാരാണ് സിനിമയ്ക്ക് വേണ്ടിയും ആഭരണങ്ങള്‍ ചെയ്തു നല്‍കിയത്. മുഴുവനും പണികഴിപ്പിക്കാന്‍ ആറുമാസമെടുത്തു.

ചോള കാലഘട്ടത്തിലെ ശൈലികളും ഡിസൈനുകളും അടിസ്ഥാനമാക്കിയുള്ള ആഭരണങ്ങളില്‍, വങ്കി വളകള്‍, ജുംകകള്‍, ഹെയര്‍ ആക്സസറികള്‍, ഉഡ്യാണം തുടങ്ങിയവയുണ്ട്. ആഭരണങ്ങളില്‍ മാണിക്യം, മരതകം, മഞ്ഞ, നീലക്കല്ലുകള്‍ എന്നിവ പതിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം അവ വില്‍പ്പനയ്ക്ക് വയ്ക്കും എന്ന് കിഷന്‍ദാസ് ആന്‍ഡ് കോയെ ഉദ്ധരിച്ച് ക്രീയേറ്റീവ് ഡയറക്ടര്‍ പ്രതീക്ഷ പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
എത്രത്തോളം സ്വര്‍ണ്ണം വേണ്ടി വന്നുവെന്നോ ഇതിൻ്റെ മൂല്യം എത്രയെന്നോ അവര്‍ വെളിപ്പെടുത്തിയില്ല. വില്‍പ്പന വഴി ലഭിക്കാവുന്ന ലാഭത്തെക്കുറിച്ചും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല, അമ്പത് കരകൗശല വിദഗ്ധര്‍ ചേര്‍ന്നാണ് ആഭരണങ്ങള്‍ പണിതീര്‍ത്തത്. നോവലില്‍ പരാമര്‍ശിച്ച കാലത്തിനും ചരിത്രത്തിനും ചേരും വിധമാണ് ഓരോ ആഭരണവും നിര്‍മ്മിക്കപ്പെട്ടത്.
ഐശ്വര്യ റായ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍.ശരത്കുമാര്‍, വിക്രം പ്രഭു, പ്രകാശ് പ്രഭു, ജയറാം, ആര്‍.പാര്‍ത്ഥിബന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
