
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് സമീപത്തു വച്ചാണ് അറസ്റ്റുണ്ടായത്. അറസ്റ്റിനെ തുടർന്ന് ഹൈക്കോടതിക്ക് സമീപം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇമ്രാന്‍ഖാന്‍റെ അറസ്‌റ്റിൽ പ്രതിഷേധിക്കാൻ പി.ടി.ഐ (Pakistan Tehreek-e-Insaf) ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കേസില്‍ ഹാജരാകാന്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല. വിവിധ കോടതികളിലായി 120ലധികം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്‌ച എൻ.എ.ബി കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് സൂചന.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.പി) ഇസ്ലാമാബാദ് ഡോ അക്ബർ നാസിർ ഖാൻ പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു.
