
പാരീസ്: അഭ്രപാളികളില്‍ ആസ്വാദനത്തിൻ്റെ പുതിയ മേഖലകള്‍ തീര്‍ത്ത സംവിധായകന്‍ അരവിന്ദൻ്റെ പ്രശസ്ത ചലച്ചിത്രം ‘തമ്ബ്’ കാന്‍ ചലച്ചിത്രമേളയിലെ പ്രദര്‍ശനത്തിന് സാക്ഷിയായി ജലജയും മകള്‍ ദേവിയും. നാല് പതിറ്റാണ്ട് മുമ്പേ മലയാളികളുടെ മനസില്‍ കുടിയേറിയ സിനിമ കാന്‍ ചലച്ചിത്ര മേളയിലൂടെ ലോക സിനിമാസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ അതിൻ്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടി ജലജ. കേരളാ സാരിയുടുത്താണ് ജലജ റെഡ് കാർപെറ്റിലെത്തിയത്, കൂടെ ദേവി ലഹങ്കയും.

കാനിലെത്തുന്ന ആദ്യ മലയാള നടിമാരാണെന്നത് അഭിമാനമുണ്ടെന്ന് ജലജയും ദേവിയും പറഞ്ഞു. കേരളാ സാരിയുടുത്താണ് ജലജ റെഡ് കാര്‍പെറ്റിലെത്തിയത്, ദേവി ലഹങ്കയും. അന്ന് സിനിമ കാണാന്‍ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് തിരുവനന്തപുരത്തെ തിയേറ്ററില്‍ പോയത്. ഇപ്പോള്‍ മകള്‍ ദേവിക്കൊപ്പവും ഫ്രാന്‍സിലെ ചലച്ചിത്രമേളയില്‍.

ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ സംവിധായകന്‍ ജി.അരവിന്ദന്‍, സിനിമയിലേക്ക് വഴിതുറന്നുതന്ന നെടുമുടി വേണു, തിരുനാവായയിലെ ലൊക്കേഷന്‍, ഭരത് ഗോപിയെന്ന നടന്‍ ഇതൊക്കെയാണ് സ്മരിച്ചതെന്ന് ജലജ പറയുന്നു. ശിവേന്ദ്ര സിങ് ദുംഗാര്‍പുര്‍, ചെന്നൈ പ്രസാദ് കോര്‍പറേഷന്‍ പ്രതിനിധി നടരാജ് തങ്കവേലു എന്നിവരും ജലജയ്‌ക്കൊപ്പം വെള്ളിയാഴ്ച റെഡ് കാര്‍പെറ്റിലൂടെ നടന്നു.
1978 ല്‍ നിര്‍മിച്ച തമ്പിൻ്റെ കാലഹരണപ്പെട്ട പ്രിന്റുകള്‍ വീണ്ടെടുത്തത് പ്രശസ്ത ക്യാമറാമാന്‍ സുദീപ് ചാറ്റര്‍ജിയുടെ മേല്‍നോട്ടത്തില്‍ മുംബൈയിലെ പ്രൈം ഫോകസ് ടെക്‌നോളജീസ് ആണ്. ഫിലിം ഹെറിറ്റേജ് ഫൗന്‍ഡേഷനും പ്രസാദ് കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഇതില്‍ പങ്കാളികളായി.
