
കൊച്ചി: സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിൽ, വ്യാജ പരാതികൾ കേരള പോലീസിന് തലവേദനയാകുന്നു സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമ നടപടികൾ ഒട്ടും വൈകാതെയിരിക്കാനാണ് ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം ഉടൻ കേസ് രജിസ്റ്റർ ചെയ്യാൻ കേരള പോലീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഡി.ജി.പിയുടെ ഉത്തരവും നിലവിലുണ്ട്.

സ്ത്രീകളെ ബാധിക്കുന്ന പരാതികളിൽ മൊഴി രേഖപ്പെടുത്തി ആദ്യം കേസ് രജിസ്റ്റർ ചെയ്യണം പിന്നീട് അന്വേഷണം. അല്ലാത്തപക്ഷം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ജോലിയിൽ ബോധപൂർവം വീഴ്ച്ച വരുമ്പോൾ ചുമത്തുന്ന ഐ.പി.സി (166) വകുപ്പ് പ്രകാരം ക്രിമിനൽ നടപടി എടുക്കും. നിയമപരമായ ഉത്തരവാദിത്വം പാലിക്കാൻ ബോധപൂർവ്വം വീഴ്ചവരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തുന്ന ഈ വകുപ്പ് പ്രകാരമാണ് കേസ്.
ഐ.പി.സി 354
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുക സംസാരിക്കുക അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പ്. ഇത്തരം സന്ദർഭങ്ങളിൽ ആരോപണവിധേയന്‍റെ പ്രവൃത്തി തനിക്ക് അപമാനം ഉണ്ടാക്കിയെന്ന സ്ത്രീകളുടെ മൊഴി മാത്രം മതി കേസ് രജിസ്റ്റർ ചെയ്യാൻ. രണ്ട് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ നിഷ്കര്ഷിച്ചിട്ടുള്ളത്.
