
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിൽ സ്ഫോടനം മൂന്ന് പേർ മരിച്ചതായാണ് വിവരം. ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടന കാരണം വ്യക്തമല്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വലിയ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ സമീപ പ്രദേശങ്ങളിലും നടുക്കം അനുഭവപെട്ടതായാണ് പറയുന്നത്. കെട്ടിടം തകർന്ന നിലയിലാണ്. സ്ഫോടനം നടന്നയുടൻതന്നെ സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ, വിരുദുനഗറിലെ വെമ്പക്കോട്ടയ് മേഖലയിലും പടക്കശാലയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് ഒമ്പത് പേരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനമായി, ജനുവരിയിലും ജില്ലയിലെ ഒരുപടക്കശാലയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേരാണ് മരിച്ചത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയിലാണ് ജനം.
