
തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡി.വൈ.എസ്.പി വിജിലൻസ് പരിശോധനയക്കിടെ കടന്നുകളഞ്ഞു. ഡി.വൈ.എസ്.പി വേലായുധൻ നായരാണ് പരിശോധനക്കിടെ മുങ്ങിയത്. സ്റ്റേറ്റ് മെണ്ടിൽ ഒപ്പുവച്ച ശേഷം വീടിന് പിന്നിലേക്ക് പോയ ഇദ്ദേഹത്തെ പിന്നെ കാണാതായി എന്നാണ് വിജിലൻസ് സംഘം കഴക്കൂട്ടം പോലീസിൽ റിപ്പോർട്ട് ചെയ്‌തത്.
വീട്ടുകാർ പരാതി നൽകാത്തതിനാൽ മിസ്സിംഗിന് കേസെടുത്തിട്ടില്ല. അറസ്റ്റ് ഭയന്ന് മാറിയതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. ബുധനാഴ്‌ച വൈകുന്നേരത്തോടെ കഴക്കൂട്ടത്തെ വീട്ടിൽ ആരംഭിച്ച വിജിലൻസ് പരിശോധന രാത്രി ഒമ്പതിനാണ് അവസാനിച്ചത്.

25,000 കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനിൽ നിന്നാണ് ഡി.വൈ.എസ്.പി 50,000 രൂപ കൈക്കൂലി വാങ്ങിയത്. നാരായണൻ്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് ഡി.വൈ.എസ്.പിയായിരുന്ന വേലായുധൻ നായരാണ്.
നാരായണൻ്റെ വീട്ടിൽ റെയ്‌ഡ് നടത്താൻ എത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവുകൾ ലഭിച്ചത്. നാരായണൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകൻ്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തിയിരുന്നു, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡി.വൈ.എസ്.പിയാണ് വേലായുധൻ.
