
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാതി പരിഹാര അദാലത്തുമായി മന്ത്രിമാർ ജനങ്ങളിലേക്ക്. ഫെബ്രുവരി ഒന്നുമുതൽ 18 വരെയാണ് മന്ത്രിമാരുടെ ജില്ലകളിലെ അദാലത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര നടക്കുന്ന ദിവസങ്ങളിലാണ് സാന്ത്വനസ്പർശം എന്ന പേരിൽ മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തുകൾ.

ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്കപരിപാടിയുടെ മാതൃകയിലാണ് മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തുകൾ നടത്തുന്നത്. ഓരോ ജില്ലക്കും ഓരോ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. അദാലത്തിൽ പക്ഷെ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. എന്നാൽ ഒരുക്കങ്ങൾ മുഖ്യമന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്.
അദാലത്തിന്‍റെ ക്രമീകരണങ്ങൾ മുഖ്യമന്ത്രി ജില്ലാകളക്ടറുമായി സംസാരിച്ചു. പരാതികൾ സ്വന്തം നിലയിലോ ഓൺലൈനായോ നൽകാം. ഇവ അദാലത്തിൽ വച്ച് പരിഹരിക്കാനാണ് നിർദ്ദേശം.
