
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലേക്ക് കാവ്യാമാധവനെ വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയം. കേസിൻ്റെ ഫോക്കസ് ദിലീപില്‍ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.കൃത്യമായ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തില്‍ കേസിൻ്റെ അന്വേഷണപരിധിയിലേക്ക് കാവ്യാ മാധവനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
ദിലീപിൻ്റെ സഹോദരീഭര്‍ത്താവ് ടി. എന്‍ സുരാജിൻ്റെ പുറത്തുവന്ന ശബ്ദരേഖ ഇതിൻ്റെ ഭാഗമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതായാണ് സൂചന. ദിലീപിൻ്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. സൈബര്‍ ഹാക്കര്‍ സായ്ശങ്കറിൻ്റെ ഫോണില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണ് കേസിന് വഴിയൊരുക്കിയ സംഭവങ്ങള്‍ക്ക് തുടക്കമെന്ന് സുരാജ് സുഹൃത്തും വ്യവസായിയുമായ ശരത്തിനോടു പറയുന്ന ശബ്ദസംഭാഷണമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
കാവ്യയെ കുടുക്കാന്‍ ചില കൂട്ടുകാരികള്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കു കാവ്യ നല്‍കിയ പണിയാണ് സംഭവമെന്നും ദിലീപിന് അതില്‍ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളത് സുരാജിൻ്റെയും ശരത്തിൻ്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു.
