
കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. നിത്യാനന്ദ പോളിടെക്‌നിക് സമീപത്തെ സക്കറിയ (23) സ്റ്റോർ റോഡ് ജംഗ്ഷൻ പുതിയ വളപ്പ്, ആവിക്കരയിലെ മുഹമ്മദ് ഇർഷാദ് എന്ന ഇച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെയും നേതൃത്വത്തിൽ വെള്ളിയാഴ്‌ച രാത്രി ആവിക്കരയിലും, റയിൽവേ സ്റ്റേഷന് സമീപവും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായാണ് പരിശോധന.

സക്കറിയയിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വില്പന നടത്താൻ ഉപയോഗിച്ച KL 55 P 2611 നമ്പർ മോട്ടോർ സൈക്കിളും ഇർഷാദിൽ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും മാരക മയക്കുമരുന്നുകൾ നേരിട്ട് കൊണ്ടുവന്ന് കാഞ്ഞങ്ങാടും പരിസര പ്രദേശത്തും വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു.
പോലീസ് സംഘത്തിൽ ഹൊസ്ദുർഗ് എസ്.ഐ രാജീവൻ, എസ്.ഐ ശരത്, എ.എസ്.ഐ ശശിധരൻ, അബുബക്കർ കല്ലായി, പോലീസുകാരായ ബിജു, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽ നാഥ്, ഷാബു, സനൂപ്, ലിജിൻ എന്നിവരും ഉണ്ടായിരുന്നു.
