
കാഞ്ഞങ്ങാട്: സി.പി.ഐ (എം) കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തൃക്കരിപ്പൂർ MLA എം രാജഗോപാലനെ തിരഞ്ഞെടുത്തു. 24–ാം പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വളരെ ചെറുപ്പത്തിലേ ബാലസംഘത്തിലുടെ പൊതു പ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം നെഹ്‌റു കോളേജിലെ SFI യിലൂടെ നേതൃസ്ഥാനത്തേക്കും തുടർന്ന് ഡി.വൈ.എഫ്.ഐയുടെ ജില്ലാ നേതൃസ്ഥാനത്തും സാന്നിധ്യം അറിയിച്ചു. തുടർന്ന് പാർട്ടിയുടെ മറ്റു ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം ജനകീയ നേതാവാണ്. 2016 മുതൽ തുടര്‍ച്ചയായി രണ്ടാം തവണ തൃക്കരിപ്പൂരിനെ നിയമ സഭയിലേക്ക് പ്രതിനിധീകരിക്കുന്ന പ്രതിനിധി. രാജഗോപാലന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ബാലകൃഷ്ണൻ്റെ പിന്‍ഗാമിയായി എത്തിയ രാജഗോപാലും രക്തസാക്ഷികളുടെ മണ്ണായ കയ്യൂര്‍ ചീമേനി സ്വദേശിയാണ്. രാഷ്ട്രീയം മറന്നുള്ള സൗഹൃദവും പാർട്ടി പ്രവർത്തകർക്കിടയിലെ ജനകീയതയും അദ്ദേഹത്തിന് പൊതുരംഗത്ത് കൂടുതൽ സ്വീകാര്യനാക്കി. നിലവിൽ എം.എൽ.എ എന്ന നിലയിലെ പ്രവർത്തനവും സമൂഹത്തിൽ ജനകീയ മുഖമായി അറിയപ്പെടുന്നു.
