
കൊറോണ ഭീതിയിൽ ഐ.പി.എല്ലിന്‍റെ ഭാവിക്ക് രണ്ടു വഴിയാണ് മുന്നില്‍. ആദ്യത്തേത് ഐ.പി.എല്‍ റദ്ദാക്കണം. അല്ലെങ്കില്‍ തീയതി വീണ്ടും നീട്ടണം. ഐ.പി.എല്‍ നടന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഭീമന്‍ നഷ്ടം ബി.സി.സി.ഐയുടെ മനസിലുണ്ട്. അതുകൊണ്ട് കൊറോണ ഭീതി മാറിയശേഷം ഐ.പി.എല്‍ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബോര്‍ഡിന്‍റെ ഇപ്പോഴത്തെ അന്വേഷണം.
അതേസമയം ഐ.പി.എല്‍ തീയതി നീട്ടുന്നതും ബി.സി.സി.ഐക്ക് നഷ്ടമാണ് വരുത്തുക. അങ്ങിനെ ചെയ്‌താല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപനഷ്ടം ഉണ്ടാകും. മാര്‍ച്ചില്‍ ഐ.പി.എല്‍ ആരംഭിക്കുന്നത് പ്രമാണിച്ച് പരസ്യ കരാറുകളെല്ലാം ബോര്‍ഡ് മുന്‍പേ പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, ഏപ്രില്‍ 15 -നും സീസണ്‍ തുടങ്ങിയില്ലെങ്കില്‍ പരസ്യം നല്‍കിയ കമ്പനികള്‍ കരാറില്‍ ഭേദഗതി ആവശ്യപ്പെടും. ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നതെങ്കിലും അത് തന്നെ സംഭവിക്കും.

നിലവിലെ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബി.സി.സിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം. കാണികള്‍ ഇല്ലാതെ അടച്ച സ്റ്റേഡിയത്തിലാണ് ഐപിഎല്‍ നടത്തുന്നതെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് വിവോ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ സൂചിപ്പിച്ചുകഴിഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
