
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതിന് പിന്നാലെ, പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എ.കെ ആൻ്റെണിയും ഉമ്മന്‍ ചാണ്ടിയും കെ സി വേണുഗോപാലും ഇടംനേടി. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എതിരെ മത്സരിച്ച ശശി തരൂരിനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകുമെന്ന് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ കാലാവധി. മാര്‍ച്ചില്‍ പ്ലീനറി സമ്മേളനം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോൺഗ്രസ്സിൻ്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഖാർഗെക്ക് വിജയപത്രം കൈമാറി. സോണിയ ഗാന്ധി , രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുത്തു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ 24 വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.
പാർട്ടിയുടെ വലിയ ഉത്തരവാദിത്തത്തിൽ നിന്ന് മാറാനായതിൽ ആശ്വാസമുണ്ടെന്ന് ഖാർഗേ ചുമതല ഏറ്റെടുത്തതിന് ശേഷം സോണിയാ ഗാന്ധി പ്രതികരിച്ചു.പിന്തുണച്ച എല്ലാവർക്കും സോണിയ ഗാന്ധി നന്ദി അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസിന് മറികടക്കാൻ ആകുമെന്നും സോണിയ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാധരണ പ്രവർത്തകനിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താനായതിൽ അഭിമാനമുണ്ടെന്ന് ഖാർഗേ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഉദയപൂർ പ്രഖ്യാപനം നടപ്പാക്കുമെന്നും ഖാർഗേ വ്യക്തമാക്കി.
