Trending News





കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അഫസർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ്റെ ബന്ധുവാണ് അഫസാർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫസർ ഖാൻ്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്ന്. അഫസർ ഖാൻ്റെ വീട്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read
കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ തമിഴ്‌നാട് സർക്കാർ ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളുടെ ഐ.എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ. കോയമ്പത്തൂരിൽ ക്യാംപ് ചെയ്യുന്ന ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള എൻ.ഐ.എ സംഘവും പ്രാഥമിക വിവര.ശേഖരണം തുടരുന്നുണ്ട്.

പൊലീസ് കണ്ടെടുത്ത 75 കിലോ സ്ഫോടക ചേരുവകൾ എങ്ങനെ ശേഖരിച്ചു എന്നതിൻ്റെ ചുരുളഴിക്കാനാണ് ശ്രമം. സ്ഫോടക വസ്തുക്കൾ വൻതോതിൽ ശേഖരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടകവസ്തു നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഓൺലൈൻ ആയി വാങ്ങിയോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇ- കൊമേഴ്‌സ് സൈറ്റുകളോട് വിവരം തേടി പൊലീസ് കത്തെഴുതി. വിവിധ ഫോറൻസിക് പരിശോധനകളുടെ പ്രാഥമിക ഫലം അന്വേഷണ സംഘത്തിന് കിട്ടി.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ജമേഷ മുബിൻ പങ്കുവച്ച വാട്ട്സാപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബാലപ്പെടുത്തുന്നതിൽ ഒന്ന്. എൻ്റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം എന്നായിരുന്നു സ്റ്റാറ്റസിലെ ഉള്ളടക്കം.

ഇതിന് പുറമെ ജമേഷ മുബിൻ്റെ മൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസ ലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
ജമേഷിൻ്റെ വീട്ടിൽ നിന്നും കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരങ്ങളും സംശയാസ്‌പദമായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐ.എസ് ബന്ധത്തെ തുടർന്ന് ദുബായിൽ നിന്ന് മൂന്ന് വർഷം മുമ്പ് തിരിച്ചയച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

Sorry, there was a YouTube error.