
തിരുവനന്തപുരം / തൃശൂര്‍ / കാസർകോട്: സംസ്ഥാനത്ത് അടുത്തയാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ വിവിധ ജില്ലകളില്‍ തക്കാളിപ്പനി പടരുന്നത് ആശങ്കയായി. കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നത് സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിൻ്റെ പല ഭാഗത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 2011ല്‍ ഉണ്ടായ അത്ര വ്യാപനം ഇത്തവണ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം മാത്രമേ കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാന്‍
അനുവദിക്കാവൂ എന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ചെയ്തതുപോലെ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.
ഇതുവരെയും രോഗവ്യാപനം എന്ന രീതിയില്‍ കേസുകള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ
വിലയിരുത്തല്‍. അതേസമയം സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗം വരാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍
ത്വക്കില്‍ രൂപപ്പെടുന്ന ചൊറിച്ചില്‍ അതേപോലെ ചൊറിഞ്ഞ് ചൊറിഞ്ഞ് പിന്നീട് ഇവിടങ്ങളില്‍ ചെറിയ കുമിളകളും പൊന്തിവരുവാന്‍ തുടങ്ങും. ഈ കുമിളകള്‍ തക്കാളി പോലിരിക്കും. ഇത്തരത്തില്‍ പൊന്തിയിരിക്കുന്നതിന് ചുവപ്പ് നിറമായിരിക്കും അതുകൊണ്ടാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. നല്ല പനി, ശരീരവേദന, കാല്‍മുട്ടുകളിലെ വേദന, ചീര്‍ത്തുവരുന്ന കുമിളകള്‍, വായയില്‍ രൂപപ്പെടുന്ന കുമിളകള്‍, കൈകളിലും മുട്ടുകളിലും തുടയിലുമെല്ലാം രൂപപ്പെടുന്ന നിറവ്യത്യാസം, മൂക്കില്‍ നിന്നും വെള്ളം ഒലിക്കല്‍, നല്ല കഫക്കെട്ട്, തുമ്മല്‍ എന്നിവയെല്ലാം ഈ അസുഖത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇന്നും മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം. വൈറല്‍ ഫീവറായതിനാല്‍ ഒരാള്‍ക്ക് വന്നാല്‍ അടുത്ത ആള്‍ക്കും പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മറ്റ് പകര്‍ച്ചവ്യാധികളെപ്പോലെ ഇത് അത്ര അപകടകാരിയല്ല.

വരാതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം
അസുഖം ബാധിച്ച കുട്ടിയെ വീട്ടില്‍ നിന്നും പുറത്തുവിടാതെ മറ്റുള്ളവരുമായുള്ള സംബര്‍ക്കം കുറയ്ക്കുക. ഇത് മറ്റുകുട്ടികളിലേയ്ക്കും പകരുന്നത് തടയും. ഈ സമയത്ത് കുട്ടികളില്‍ വളരെയധികം നിര്‍ജലീകരണം നടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ നന്നായി വെള്ളം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. കുറച്ച് കുറച്ചായി ഇടയ്ക്കിടയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കും.
ദേഹത്ത് പൊന്തിവരുന്ന കുമിളകള്‍ കുട്ടികള്‍ മാന്തി പൊട്ടിക്കാതെ നോക്കണം. വേദനകൂട്ടുന്നതിനും ഇത് മറ്റുഭാഗങ്ങളിലേയ്ക്ക് എത്തുന്നതിനും കാരണമാകും. അമിതമായി ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക. പച്ചമഞ്ഞള്‍ ആര്യവേപ്പില എന്നിവ ചേര്‍ത്ത് അരച്ച് ദേഹത്ത് പുരട്ടുന്നതും ഇത് മാറുന്നതിനും കലകള്‍ പോകുന്നതിനും സഹായകമാണ്. കുട്ടികളില്‍ ചൊറിച്ചില്‍ വിട്ടുമാറാത്ത കഫക്കെട്ട് എന്നിവയുണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കണം.
