
കാസറഗോഡ്: നിയമസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കുകയാണ് ഉദ്യോഗസ്ഥർ. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ തുടരുന്നുണ്ട്. ആദ്യഘട്ടത്തിൽ ബുധനാഴ്ച ഉദുമ മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിങ്ങാണ് ആരംഭിച്ചത്. അതിന് ശേഷം വ്യാഴാഴ്ച തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ കമ്മീഷനിങ്ങ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലും കാസർഗോഡ് മണ്ഡലത്തിലെ ഇ.വി.എം കമ്മീഷനിങ് കാസറഗോഡ് ഗവ. കോളേജിലും ആരംഭിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ കാസർകോട് ഗവൺമെന്റ് കോളേജിലും ഉദുമ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ടി ഐ എച്ച് എസ് എസ് നായന്മാർമൂല സ്കൂളിലുമാണ് കമ്മീഷനിംഗ് നടന്നത്. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.

യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി അഞ്ച് ശതമാനം ഇ.വി.എമ്മുകളിൽ മോക് പോൾ നടത്തുകയും ഫലം പ്രത്യേകമായി രേഖപ്പെടുത്തുകയും ചെയ്തു. കമ്മീഷനിംഗ് പൂർത്തിയായ ഇ.വി.എം, വി.വിപാറ്റ് യന്ത്രങ്ങൾ ഏപ്രിൽ എട്ടിനു പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ സ്ട്രോങ്ങ് റൂം തുറക്കുകയുള്ളൂ. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ വരണാധികാരി എൽ.ആർ ഡെപ്യൂട്ടി കളക്ടർ വി.പിരഘു മണി, ഉദുമ മണ്ഡലത്തിൽ വരണാധികാരി എൽ.എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, കാസർഗോഡ് മണ്ഡലത്തിൽ റിട്ടേണിംഗ് ഓഫീസർ RDO ബിനു ജോസഫ്, കാഞ്ഞങ്ങാട് മണ്ഡലത്തിൽ വരണാധികാരി ആയ ആർ.ഡി.ഒ കെ.ആർ മനോജ്, തൃക്കരിപ്പൂർ മണ്ഡലത്തിൽ വരണാധികാരി ഡെപ്യൂട്ടി കലക്ടർ (RR) ഷെർലി എന്നിവർ നേതൃത്വം നൽകി.
