
രാജ്യത്തെ സര്‍വകലാ ശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യു.ജി.സി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍). നേരത്തെ ജൂലൈ-ഓഗസ്റ്റിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജനുവരി-ഫെബ്രുവരിയിലും, ജൂലൈ- ഓഗസ്റ്റിലും പ്രവേശനം ഉറപ്പാക്കുമെന്ന് യു.ജി.സി വ്യക്തമാക്കി.
’എല്ലാ സര്‍വകലാശാലകളും ജൂലൈ- ഓഗസ്റ്റിലാണ് പ്രവേശനം നല്‍കുന്നത്. ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെ കൂടി സ്വാഗതം ചെയ്യുന്നു,’ യു.ജി.സി ചെയര്‍മാന്‍ എം.ജഗദേഷ് കുമാര്‍ പറഞ്ഞു.
പുതിയ പരിഷ്‌കാരം ഓരോ സ്ഥാപനത്തിനും വ്യത്യസ്‌തമായ രീതിയിലായിരിക്കും അനുഭവപ്പെടുക. ഓരോ സ്ഥാപനം നേരിടുന്ന വെല്ലുവിളികളും വ്യത്യസ്‌തമായിരിക്കും. ഈ പരിഷ്‌കാരങ്ങള്‍ സ്വയം പ്രാവര്‍ത്തികമാക്കി നോക്കാന്‍ സ്ഥാപനങ്ങളോട് തങ്ങള്‍ നിര്‍ദ്ദേശിക്കുക ആണെന്ന് യു.ജി.സി ചെയര്‍മാന്‍ വ്യക്തമാക്കി.
രണ്ട് വ്യത്യസ്‌ത ഘട്ടങ്ങളിലായി വ്യത്യസ്‌ത കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍വകലാ ശാലകള്‍ക്ക് കഴിയുമോ എന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
’ഇത് അവരുടെ ഇഷ്ടമാണ്. അവരവരുടെ അടിസ്ഥാന സൗകര്യ വികസനം അനുസരിച്ച് തീരുമാനമെടുക്കാം,’ അദ്ദേഹം പറഞ്ഞു. മുമ്പ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ യുജിസി ഈ പരിഷ്‌കരണം നടപ്പാക്കിയിരുന്നു.

’നിരവധി കാരണങ്ങളാല്‍ ജൂലൈ- ഓഗസ്റ്റില്‍ പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരില്ല. ജനുവരിയില്‍ തന്നെ അവര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. ആഗോള തലത്തില്‍ നടപ്പാക്കിവരുന്ന രീതിയാണിത്, വിദ്യാര്‍ത്ഥികളുടെ പ്രവേശന നിരക്ക് കൂട്ടാനും ഇതിലൂടെ സാധിക്കും,’- ജഗദേഷ് കുമാര്‍ പറഞ്ഞു.
രണ്ട് തവണയായുള്ള പ്രവേശന സമ്പ്രദായം പിഎച്ച്ഡി, ബിരുദാനന്തര ബിരുദം, ബിരുദം എന്നീ പ്രോഗ്രാമുകള്‍ക്കും ബാധകമായിരിക്കും എന്നും യു.ജി.സി വ്യക്തമാക്കി.
‘പിഎച്ച്ഡി പ്രവേശനത്തിന് എല്ലാ സര്‍വകലാശാലകളും ജൂലൈയിലാണ് പ്രവേശനം നല്‍കിവരുന്നത്. യു.ജി.സി- നെറ്റ് എല്ലാവര്‍ഷവും രണ്ട് തവണ നടത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ സര്‍വകലാ ശാലകള്‍ക്ക് പിഎച്ച്ഡി പ്രവേശനം ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ ആക്കാവുന്നതാണ്.
ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് സി.യു.ഇ.ടി (പി.ജി) നിര്‍ബന്ധമല്ല. അതൊരു ഓപ്ഷന്‍ മാത്രമാണ്. പല സര്‍വകലാ ശാലകളും അവരുടെ സ്വന്തം പ്രവേശന പരീക്ഷ അല്ലെങ്കില്‍ ബിരുദ മാര്‍ക്കിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി വരുന്നത്. ഇനി അവര്‍ക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാവുന്നതാണ്,’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രവേശന പരീക്ഷകള്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് നടത്തി വരുന്നതെന്നും വര്‍ഷത്തില്‍ രണ്ട് തവണ നടത്തിയാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഓരോ പരിഷ്‌കരണം തങ്ങള്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
