
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന സി.പി.എം ആരോപണം തെറ്റാണെന്നും സി.പി.എമ്മിനാണ് വോട്ടുകൾ കുറഞ്ഞതെന്നും സുരേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശക്തമായ വർഗ്ഗീയ ധ്രുവീകരണമാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പരാജയത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. അതു ഒരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
മഞ്ചേശ്വരത്ത് 11,000 വോട്ടുകൾ അധികമായി പോൾ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കിൽ 5000 വോട്ടുകൾ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശതെരഞ്ഞെടുപ്പിന് കിട്ടിയ സി.പി.എമ്മിന് അവിടെ 40000 വോട്ടാണ് കിട്ടിയത്. നേമത്തും സി.പി.എമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016,2019 നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് നേമത്ത് കിട്ടി. കാൽലക്ഷം വോട്ടാണ് പോയത്. മെഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിൽ 20,000 വോട്ടാണ് ലോക്‌സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടു കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ് – കണക്കുകൾ വിശദീകരിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു.
