ചീമേനി തുറന്ന ജയിലിലെ പെട്രോള്‍ പമ്പ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ചീമേനി തുറന്ന ജയിലിലെ പെട്രോള്‍ പമ്പ് മുഖ്യമന്ത്രി  വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു

കാസർകോട്: ചീമേനി തുറന്ന ജയിലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച പെട്രോള്‍ പമ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു..ഇതോടൊപ്പം ജയിലില്‍ പുതുതായി നിര്‍മ്മിച്ച ഭരണ കാര്യാലയത്തിന്‍റെ ഉദ്ഘാടനവും രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ച് ജയിലിനോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന മെഡിക്കില്‍ക്ലിനിക്കിന്‍റെ ശിലാസ്ഥാപനവും നടത്തി.

പത്തുലക്ഷം രൂപയാണ് മെഡിക്കല്‍ ക്ലിനിക്കിന്‍റെ നിര്‍മ്മാണത്തിനായി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് വകയിരുത്തിയത്. ചീമേനിയോടൊപ്പം തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ സ്ഥാപിച്ച പെട്രോള്‍ പമ്പ് ഔട്ട്ലെറ്റുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി ആരംഭിക്കുന്നതോടുകൂടി 15 ഓളം അന്തേവാസികള്‍ക്ക് ഓരോ പമ്പിലും തൊഴില്‍ നല്‍കാന്‍ കഴിയും.

പൊതുജനങ്ങള്‍ക്ക് വിശ്വസ്തതയും ഗുണമേന്മയുള്ള ഇന്ധനവും കൃത്യമായ അളവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. തടവുകാരുടെ ക്ഷേമവും മാനസികാരോഗ്യവും ഉറപ്പാക്കാന്‍ ജയില്‍ വകുപ്പ് ആരംഭിച്ച പെട്രോള്‍ പമ്പുകള്‍, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാനാര്‍ഹമാണെന്നും ഇവ പൊതുജനങ്ങള്‍ക്കും ഉപകാര{പദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ പെട്രോള്‍ പമ്പുകള്‍ക്കൊപ്പം സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും വൈകാതെ യാഥാര്‍ഥ്യമാകുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.ജയില്‍ കവാടത്തിന് സമീപത്താണ് പമ്പ് നിര്‍മ്മിച്ചിരിക്കുന്നത്..

എം. രാജഗോപാലന്‍ എം. എല്‍. എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള പഞ്ചായത്ത്, സ്ഥിരം സമിതി അധ്യക്ഷ എം. പി ഗീത, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുഭാഷ് അറുകര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് ,ഐ ഒ സി ചീഫ് ഡിവിഷണല്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ ടിറ്റോ ജോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് സ്വാഗതവും പ്രിസണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എം. കെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

0Shares