
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിൻ്റെ മാതൃകയിൽ ഡൽഹിയിലും പുതിയ ജയിൽ സമുച്ചയം വരുന്നു . ഉയർന്ന അപകടസാധ്യതയുള്ള തടവുകാരെ പാർപ്പിക്കാനുള്ള നാലാമത്തെ ജയിൽ ഡൽഹിയിലെ നരേലയിൽ ഉടൻ വരുമെന്ന് അധികൃതർ അറിയിച്ചു.
ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്ന തടവുകാരെ ഏകാന്ത തടവിൽ പാർപ്പിക്കുന്നത് ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പിന്നിലെ ആശയം. തിഹാർ, രോഹിണി, മണ്ഡോലി എന്നിവിടങ്ങളിലെ മറ്റ് മൂന്ന് ജയിലുകളിൽ ഐസൊലേഷൻ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണെങ്കിലും, സമൂഹത്തിന് ഭീഷണിയായ അത്തരം തടവുകാരെ മാത്രമേ പുതിയ ജയിൽ സമുച്ചയത്തിൽ പാർപ്പിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

ഈ ജയിൽ സമുച്ചയത്തിൻ്റെ നിർമാണത്തിനായി ആഭ്യന്തര മന്ത്രാലയം 120 കോടി രൂപ അനുവദിക്കും. പദ്ധതിക്കായി വരുന്ന ബജറ്റിൽ ഡൽഹി സർക്കാരിൽ നിന്നും ഫണ്ട് തേടുമെന്നും അധികൃതർ പറഞ്ഞു. ജയിലിൽ 250 സെല്ലുകളുണ്ടാകും.
സി.സി.ടി.വി ക്യാമറകൾ, 24 മണിക്കൂർ നിരീക്ഷണം, തടവുകാർ തമ്മിൽ കൂടുതൽ ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സൗകര്യങ്ങളുള്ള ഐസൊലേഷൻ റൂമുകൾ, ഉയർന്ന മതിലുകൾ, തടവുകാർക്ക് പുറം ലോകവുമായി ഒരു ബന്ധവും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മികച്ച സാങ്കേതികവിദ്യയുള്ള മൊബൈൽ ജാമറുകൾ എന്നിവ ജയിലിൻ്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും
