Categories
Kerala news

പുതുപ്പള്ളിയിലെ സതിയമ്മക്ക് എതിരെ കേസ്; വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയെന്ന പരാതിയിൽ

ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്

കോട്ടയം: പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയില്‍ സതിയമ്മക്കെതിരെ പോലീസ് കേസെടുത്തു. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോളാണ് സതിയമ്മക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസിന് പരാതി നല്‍കിയത്. പുതുപ്പള്ളി വെറ്ററിനറി സെൻ്റെറിൽ ജോലി ചെയ്‌തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്നുമാണ് ജിജിമോളുടെ പരാതിയിൽ പറയുന്നത്.

പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തെന്നാണ് സതിയമ്മക്കെതിരായ എഫ്.ഐ.ആറിൽ പറയുന്നത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡണ്ട് ജാനമ്മ, വെറ്ററിനറി സെൻ്റെർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും കേസില്‍ പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കി എന്നായിരുന്നു യു.ഡി.എഫ് അടക്കം ആരോപണം ഉന്നയിച്ചത്.

എന്നാല്‍ മന്ത്രി ജെ.ചിഞ്ചുറാണി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ‌ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്.

പണം നൽകിയിരുന്നതും ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതിയമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാര നടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest