
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ വിവരശേഖരണം നടത്തുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. സി-ഡിറ്റിനാണ് പകരം ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആമസോൺ ക്ലൗഡിലെ ഡാറ്റ ഉപയോഗിക്കാനും അനുമതിയില്ല.

ഡാറ്റ ശേഖരിക്കും മുൻപ് രോഗിയുടെ അനുമതി വാങ്ങണം. സ്പ്രിംക്ലറുടെ പക്കലുള്ള ഡേറ്റകൾ നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി സ്പ്രിംക്ലറുമായി ഉള്ളത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രമാണ്. നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. സ്പ്രിംക്ലറിന് വിവരം നല്‍കുന്നുണ്ടെന്ന് രോഗികളോട് പറഞ്ഞ്, അവരുടെ സമ്മതം രേഖാമൂലം വാങ്ങണം. എങ്കില്‍ മാത്രമേ ഡാറ്റാ കൈമാറാന്‍ പാടൂള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ തിരികെ നല്‍കി അനോണിമൈസേഷന് വിധേയമാക്കണം.
