
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ മണ്ഡലം ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർത്ഥികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. നവംബർ 13 നാണ് മൂന്ന് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കുന്നവർക്ക് ഈ വെള്ളിയാഴ്ച മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 30 ആണ്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ സ്ഥാനാർഥികൾക്കായി ചുവരെഴുത്ത് ആരംഭിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് വേണ്ടിയാണ് ചുവരെഴുത്ത് ആരംഭിച്ചത്.
