
കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹംഗല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ജെ.ഡി-എസിൻ്റെ സിറ്റിങ് മണ്ഡലമായ വിജയപുര ജില്ലയിലെ സിന്ദഗിയില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗാവോണിന് തൊട്ടടുത്തുള്ള ഹംഗല്‍ നഷ്ടമായത് ബി.ജെ.പിക്ക് ക്ഷീണമായി.
ജെ.ഡി-എസിൻ്റെ സിറ്റിങ് സീറ്റായ സിന്ദഗിയില്‍ ജെ.ഡി-എസിനെ പിന്നിലാക്കി രണ്ടാമതെത്താനായതും ഹംഗലില്‍ വിജയിക്കാനായതും കര്‍ണാടക കോണ്‍ഗ്രസിന് കരുത്ത് പകരുന്നതായി. സിന്ദഗിയില്‍ വിജയിച്ചില്ലെങ്കിലും ഹംഗല്‍ നിലനിര്‍ത്തുക എന്നത് അഭിമാന പ്രശ്‌നമായി കണക്കാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു നേതാക്കളും ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ഫലം മറിച്ചായി. പത്തു ദിവസമാണ് മുഖ്യമന്ത്രി നേരിട്ട് ഹംഗലില്‍ പ്രചാരണം നടത്തിയത്. സിന്ദഗിയിലെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്.
