
യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൻ്റെ റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് ഇറങ്ങി അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്‌തി 52.4 ബില്യൺ ഡോളറിലെത്തി.
ഫോർബ്‌സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരമാവട്ടെ അദാനിയുടെ ആസ്‌തി 53 ബില്യൺ ഡോളറുമാണ്. യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്, ഷെൽ സ്ഥാപനങ്ങൾ വഴിയുള്ള സ്‌റ്റോക്ക് മാർക്കറ്റ് കൃത്രിമം, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയെക്കുറിച്ച് കമ്പനിയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചതോടെയാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതിസന്ധി ആരംഭിച്ചത്.
ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ചയ്ക്ക് കാരണമായിരുന്നു. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആരോപണങ്ങളും റിപ്പോർട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിൻ്റെ ഓഹരികളിലെ വിപണി പ്രവർത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയെ അറിയിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്ന കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മറ്റ് കമ്പനികൾക്കിടയിൽ നിന്ന് വ്യത്യസ്‌തമായി ഹിൻഡൻബർഗ് ഒരു ഷോർട്ട് സെല്ലർ റിസർച്ച് കമ്പനിയാണെന്നും അവർ പറയുന്നു. “അത്തരം കമ്പനികളുടെ ബോണ്ടുകളിൽ/ഷെയറുകളിൽ ഒരു ചെറിയ ശതമാനം എടുക്കുക, ശേഷം ഇവ യഥാർത്ഥത്തിൽ കൈവശം വയ്ക്കാതെ വിൽക്കുകയും പിന്നീട് ആ കമ്പനികളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുമാണ് അവരുടെ തന്ത്രം” എന്ന് സെബി സുപ്രീം കോടതിയെ അറിയിച്ചു.
