
ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തെചരിത്രത്തിലെ, ഏക ‘പോപ്പ് എമിരിറ്റസ്’ ആയിരുന്നു, ബെനഡിക്ട് പതിനാറാമന്‍. കാലംചെയ്യും മുന്‍പ് വിരമിച്ചതിനാലാണ്, ബെനഡിക്ട് പതിനാറാമന്‍ ‘പോപ്പ് എമിരിറ്റസ്’ എന്ന് അറിയപ്പെട്ടത്. ടൈം മാഗസിൻ്റെ 2005 ജനുവരി ലക്കത്തില്‍ ഒരു എക്‌സ്‌ക്ലൂസിവ് സ്റ്റോറി. അന്നത്തെ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമൻ്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യത കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറിന്.
ഇത്തരം പേപ്പർ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന പതിവില്ല. എന്നാല്‍, ജോണ്‍ പോള്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനെത്തുടര്‍ന്ന് വത്തിക്കാനില്‍ ചേര്‍ന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ രണ്ടാം ദിനമായ 2005 ഏപ്രില്‍ 19ന്, സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നു.
വിശ്വാസികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷപ്പെട്ടു. ടൈം മാഗസിന്‍ ഊഹം തെറ്റിയില്ല. അത് കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ആയിരുന്നു. അഥവാ പോപ്പ് ബെനഡിക്ട് പതിനാറാമന്‍.

മതമൂല്യവും മതേതരബോധവും സമം ചേര്‍ന്ന ബെനഡിക്ട് പതിനാറാമന്‍, 1927 ഏപ്രില്‍ 16 ന്, ജര്‍മ്മനിയിലാണ് ജനിച്ചത്. നാസി ജര്‍മ്മനിയുടെ ജൂതവിരോധത്തോട് കൗമാരത്തില്‍ത്തന്നെ അദ്ദേഹം വിയോജിച്ചു. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ അമേരിക്കയുടെ യുദ്ധത്തടവുകാരനായി കഴിഞ്ഞ ഒരു ഭൂതകാലവും പോപ്പ് ബനഡിക്ടിനുണ്ട്.
